Tuesday, July 3, 2012

ഷിറാസിന്റെ പൊറോട്ട

4 വര്‍ഷം മുമ്പുള്ള ഒരു അര്‍ദ്ധരാത്രി. നിലാവില്‍ ബിയര്‍ അടിച്ചു ഫിറ്റായി കിടന്ന കുറേ വാല്‍മാക്രികള്‍ക്ക് ഒരു ഉള്‍വിളി ഉണ്ടായി. ബി ടെക് പഠിക്കണം. ചെന്നു പെട്ടതോ ഒരു സിംഹത്തിന്റെ മടയില്‍ - സി ഇ റ്റി(കോളേജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം).
ആവശ്യം അറിയിച്ചപ്പോള്‍ പി റ്റി എ ഫണ്ട്, ട്യൂഷന്‍ ഫീസ് ഇത്യാദി വഹകളില്‍ ദക്ഷിണ വക്കാന്‍ പറഞ്ഞു. രണ്ടു മാസത്തെ ശംബളം അടിയറവു വച്ച് പരിപാടി തുടങ്ങി.

ഈ രക്തം രക്തത്തെ തിരിച്ചറിയും എന്നു പറയുന്നതു പോലെ ആണു മദ്യപാനികളുടെ കാര്യവും. ആദ്യ ദിനം തന്നെ ക്ലാസിലെ മദ്യപാനികളെല്ലാം ഒരു ബഞ്ചില്‍ എത്തി. നേരേ ചൊവ്വേ കണക്കു കൂട്ടാനറിയാത്തവന്‍മാരെ ഇന്റഗ്രേഷന്‍ പഠിപ്പിക്കാന്‍ പോയി, പരാജിതനായി അനില്‍കുമാര്‍ സാര്‍ തലയില്‍ കൈ വച്ച് തളര്‍ന്നിരുന്ന ഇടവേളകളില്‍ അവര്‍ മദ്യാപാന കലയില്‍ തങ്ങള്‍ക്കുള്ള പ്രാവീണ്യം പരസ്പരം ചര്‍ച്ച ചെയ്തു.

രണ്ടാമത്തെ ദിവസം അവര്‍ തങ്ങളുടെ ആദ്യ സംയുക്ത സംരംഭത്തിന്റെ പ്ലാനും സ്കെചും തയ്യാറാക്കി.
സംരംഭത്തിന്റെ ഉല്‍ഘാടനസമയം : ഞായറാഴ്ച നാലു മണി,
സ്ഥലം : ഷിറാസിന്റെ റൂം.
ബ്രാന്‍ഡ് : എംസിബി

അവസാനം അവര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആ സുദിനം വന്നെത്തി.
ഞായറാഴ്ച. 
മദ്യപാനികളുടെ ക്രിത്യനിഷ്ഠതക്ക് മറ്റൊരുദാഹരണം നല്‍കികൊണ്ട് അവര്‍ പറഞ്ഞുറപ്പിച്ച സമയത്തിനും അര മണിക്കൂര്‍ മുന്‍പു തന്നെ സ്ഥലത്തെത്തി. കഴിഞ്ഞ നാലു വര്‍ഷത്തിനിടക്ക് ഒരിക്കല്‍ പോലും ക്രിത്യസമയത്ത് ക്ലാസില്‍ എത്തിയിട്ടില്ലാത്ത ഒരു കഷണ്ടി തലയനുമുണ്ട് കൂട്ടത്തില്‍. അവന്‍ പോലും വെള്ളമടിക്കാന്‍ സമയത്തിനു മുന്‍പു തന്നെ എത്തി.
അത്യാവശ്യമായി നാട്ടില്‍ പോകേണ്ടി വന്ന സജിത്തിനു ചടങ്ങില്‍ പങ്കെടുക്കാനായില്ല. അതിനു പ്രായശ്ചിത്തമെന്നോണം ഒരു കുപ്പി നിറയെ മദ്യം തന്റെ സുഹ്രുത്ത് വശം കൊടുത്തയച്ച് അദ്ദേഹം മദ്യപാനികളോടുള്ള തന്റെ ഐക്യദാര്‍ഢ്യം പ്രഖാപിച്ചു.
സ്നേഹോജ്വലമായി ഷിറാസ് അവരെ സ്വീകരിച്ചു. വന്നു കയറിയ ഉടന്‍ തന്നെ കുറേ പൊറോട്ടയും സലാഡും ഗ്ലാസും ഷിറാസ് മേശമേല്‍ നിരത്തി. ആതിധ്യ മര്യാദയുടെ എല്ലാ നിയമങ്ങളൂം പാലിച്ചു കൊണ്ട് ഷിറാസ് അവരെ സല്‍കരിച്ചു. മദ്യപിക്കാത്ത ഷിറാസിനു മദ്യപാനികളോടുള്ള സ്നേഹവും ബഹുമാനവും കണ്ട് എല്ലാവരും രോമാഞ്ചകഞ്ചുകരായി.

രാത്രി 8 മണിയോടെ ഷിറാസിനും അവന്റെ സ്നേഹത്തിനും നന്ദി പറഞ്ഞു ഞങ്ങള്‍ വീട്ടിലേക്കു പോയി.

പ്രസ്തുത ചടങ്ങിനു ശേഷം ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം 3 ദിവസം എനിക്ക് കോളേജില്‍ പോകാന്‍ സാധിച്ചില്ല. മൂന്നാമത്തെ ദിവസം കോളേജില്‍ ചെന്നപ്പോഴാണു അറിഞ്ഞത് മദ്യപാനികള്‍ ആരും തന്നെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോളേജില്‍ ചെന്നിട്ടില്ല. കാര്യമെന്തെന്ന് അറിയാനായി അവരെ ഒരോരുത്തരെ ആയി ഫോണില്‍ ബന്ധപ്പെടാന്‍ ഞാന്‍ ശ്രമിച്ചു.

നമ്മുടെ കഷണ്ടിയെ വിളിച്ചപ്പോള്‍ അവന്‍ ഫോണ്‍ എടുക്കുന്നില്ല. അവന്‍ ജോലി ചെയ്യുന്ന കോളേജില്‍ വിളിച്ചപ്പോള്‍ പുള്ളിക്കാരന്‍ 3 ദിവസമായി ലീവില്‍ ആണു എന്നാണു അറിയാന്‍ കഴിഞ്ഞത്.
തടിയനും ഫോണ്‍ എടുക്കുന്നില്ല. അവന്റെ ഓഫീസില്‍ വിളിച്ചു തടിയന്‍ അവിടെ ഉണ്ടോ എന്നു തിരക്കി. എംഡി ആയിരുന്നു ഫോണ്‍ എടുത്തത്. തടിയന്റെ പേരു കേട്ടതും അങ്ങേരു ചൂടാവാന്‍ തുടങ്ങി.
ഇവന്‍ 3 ദിവസമായി ക്വാളിറ്റി ടെസ്റ്റ് നടത്താത് കൊണ്ട് അവരുടെ പ്രോഡക്റ്റ് ഒന്നും വില്ക്കുന്നില്ല എന്നും പറഞ്ഞ് അങ്ങേര്‍ കുറേ തെറി പറഞ്ഞു. അതു കേള്‍ക്കാനും എന്റെ ജന്മം ബാക്കി.
(ഒരു ബലൂണ്‍ കമ്പനിയില്‍ ആണു തടിയനു ജോലി. ബലൂണ്‍ ഊതി പെരുക്കി ടെസ്റ്റ് ചെയ്യുന്നതാണു തടിയന്റെ ജോലി).

എന്തായാലും ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ എല്ലാവരും കോളേജില്‍ മടങ്ങി എത്തി. അപ്പോഴാണു ആ നടുക്കുന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. അന്നു ഷിറാസ് സ്നേഹത്തോടെ നല്‍കിയ പൊറോട്ടക്ക് ഒരു ആഴ്ച പഴക്കം ഉണ്ടായിരുന്നു. വേസ്റ്റ് ബോക്സില്‍ തട്ടാന്‍ വച്ചിരുന്ന പൊറോട്ടയായിരുന്നു അവന്‍ ഞങ്ങളുടെ മേല്‍ പരീക്ഷിച്ചത്. അതിന്റെ ഹങ്ങോവറില്‍ നട്ടും ബോള്‍ട്ടും ഇളകിയ വയറുമായി ഒരു ആഴ്ച തള്ളി നീക്കേണ്ടി വന്നു നമ്മുടെ പാവം മദ്യപാനികള്ക്ക്.

(നിയമ പ്രകാരം ഉള്ള മുന്നറിയിപ്പ്     :     മദ്യപാനം ആരോഗ്യത്തിനു ഹാനികരം)

7 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. Thank you ....

    sajithinu annu kodukkaanulla 190 roopa ivanmaar ithuvare koduthittilla

    ReplyDelete
  3. ഭാഗ്യം ഇതിൽ ഞാൻ ഇല്ല

    ReplyDelete
  4. അതിനു കഥകള്‍ ഇവിടെ അവസാനിക്കുന്നില്ലല്ലോ അരുണേ

    ReplyDelete
  5. Kadakal avasanikkunilla....orennam kooodi prathekshikkunu

    ReplyDelete