Tuesday, August 24, 2010

6 വര്‍ഷങ്ങള്‍ക്കു ശേഷം ................

കൈലാസ് നാഥ് പിന്നെയും ഞെട്ടിച്ചു. പണ്ട് പോളിയിലെ 3 വര്‍ഷം ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ കൊണ്ടാണ് ഞെട്ടിച്ചതെങ്കില്‍ ഈ പ്രാവശ്യം വമ്പനൊരു get together നടത്തി കൊണ്ടാണ് ഞെട്ടിച്ചത്. ആദ്യം ആ പഴയ കലാലയത്തില്‍ വച്ച് തന്നെ കണ്ടു മുട്ടാം എന്ന് തീരുമാനിച്ചെങ്കിലും, പിന്നെയാണ് പോളിയിലെ അവസാന ദിവസം പ്രിന്‍സിപാല്‍ പറഞ്ഞ ഡയലോഗ് ഓര്‍മ വന്നത് . " നിങ്ങളെ പോലെ ഒരു ബാച്ചിനെ ഈ കലാലയം ഇതുവരെ കണ്ടിട്ടില്ല. ഇനി മേലാല്‍ ഒറ്റയെണ്ണം ഈ മതില്‍ കെട്ടിനകത്ത്‌ കാലു കുത്തി പോകരുത് ". വയസ്സ് കാലത്ത് ആ പെണ്ണുമ്പിള്ളയുടെ തല്ലു കൊള്ളാന്‍ വയ്യ എന്ന കൈലാസ് ന്റെ അഭിപ്രായം മാനിച്ച് വല്ല restaurant ലും വച്ച് കണ്ടു മുട്ടാം എന്ന് തീരുമാനിച്ചു.

അങ്ങനെ ഞങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച ആ സായാഹ്നത്തില്‍ കണ്ടു മുട്ടി. 6 വര്‍ഷങ്ങള്‍ക്കു ശേഷവും ' സ്വഭാവത്തില്‍ ' വലിയ മാറ്റങ്ങളൊന്നും സംഭവിക്കാത്ത 17 പേര്‍, ഇവിടെ സ്വഭാവത്തില്‍ എന്ന വാക്കിനു പ്രാധാന്യം ഉണ്ട്. കാരണം രൂപത്തില്‍ മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്. നസീമയുടെ ഒക്കത്തും തോളിലും തലയിലും പിന്നെ കയ്യിലും ഓരോ കുഞ്ഞുങ്ങള്‍ ഉണ്ട്. സുമേഷിന്റെ തല domex ഫ്ലോര്‍ ക്ലീനറിന്റെ പരസ്യത്തില്‍ പറയുന്ന പോലെ വെട്ടിത്തിളങ്ങുന്നുണ്ട്. ഒറ്റ മുടിയില്ല കണ്ടു പിടിക്കാന്‍. ഏതായാലും ഈ തല കണ്ടതോടെ കൂട്ടത്തിലുള്ള അര കഷണ്ടിക്കാരുടെ മുഖത്ത് എലി പുന്നെല്ലു കണ്ട സന്തോഷം ഇരച്ചെത്തുന്നതും ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ ഉയരുന്നതും അവിടെ കാണാനായി.

അപ്പോഴതാ ബുളളറ്റിന്റെ മുകളിലേറി നവദമ്പതികള്‍ വരവായി. ജിജോയും സജിനിയും. കൈലാസ് സുമേഷിന്റെ കാതില്‍ രഹസ്യമായി ചോദിച്ചു - "ആ ബുളളറ്റിനു പുള്ളിംഗ് അല്പം കുറവുണ്ടോ ??". സുമേഷ് ഉടന്‍ തന്നെ സംശയ നിവാരണം നടത്തി. "ഓവര്‍ലോഡ് കേറിയാല്‍ ഏത് ബുളളറ്റും കിതക്കും"..

ശ്രീജയോടു വിശേഷങ്ങളൊക്കെ പറയാന്‍ എല്ലാവരും ആവശ്യപെട്ടു. ശ്രീജ ഉടന്‍ പറഞ്ഞു. "ആദ്യം ചേട്ടന്‍ പറയട്ടെ എന്നിട്ട് ഞാന്‍ പറയാം". ഇത് കേട്ട മാത്രയില്‍ ബാക്കി 15 പേരും അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിന്ന് പോയി. പണ്ട് വിപിന്‍‌ദാസ് ന്റെ മാര്‍ക്ക്‌ ലിസ്റ്റിലെ മുട്ടകള്‍ കണ്ടു അവന്റെ മാനേജര്‍ വാ തുറന്നു നിന്നത് പോലെ. ഇന്നലെ വരെ എടാ, പോടാ, ഇവിടെ വാടാ, മരത്തലയാ എന്നൊക്കെയാണ് ഇവള്‍ ശ്രീജിത്തിനെ വിളിച്ചിരുന്നത്‌. കാലം വരുത്തുന്ന ഓരോ മാറ്റങ്ങളേ.

പ്രശാന്ത് കടന്നു വന്നയുടനെ ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളു "തമ്പിയണ്ണന്റെ മകളുടെ കാര്യം ചോദിക്കരുത് ". അല്ലെങ്കിലും പൊളിഞ്ഞു പോയ പഴയ പ്രണയത്തിന്റെ ഓര്‍മകള്‍ക്ക് സുഗന്ധമാണ്, മാങ്ങാതൊലിയാണ് എന്നൊക്കെ പറയാമെങ്കിലും മൂന്നാമതൊരാള്‍ ചോദിക്കുമ്പോള്‍ ആന്റണി സാറിന്റെ ക്ലാസ്സിനെ പോലെ മനം മടുപ്പിക്കുന്ന മുഷിപ്പാണ് അനുഭവപ്പെടുക.

പഴയത് പോലെ പെരുക്കി പിടിച്ച മസിലുമായി ഡാനി അരുണ്‍ എത്തി. ഇവന്റെ മസില്‍ പിടിത്തം ഗോള്‍ അരുണിന് എന്തോ ഇഷ്ടപെട്ടതായി തോന്നിയില്ല. തന്റെ വീര്‍ത്തു വരുന്ന വയറും പുറത്തു ചാടിയ കവിളും നോക്കി ആരോടെന്നില്ലാതെ ഗോള്‍ പറഞ്ഞു "ഇതും മസിലാ".

ഇടയ്ക്കു നാലഞ്ചുപേരുടെ ചെറു സംഘം ഒരു വശത്തേക്ക് നീങ്ങുന്നത്‌ കണ്ടു. കുറച്ചു നേരമായിട്ടും ഇവര്‍ തിരിച്ചു വരുന്നത് കാണാത്തത് കൊണ്ട് കൈലാസ് അങ്ങോട്ടേക്ക് ചെന്ന് നോക്കി. അവിടെ ഒരു കുപ്പിയുടെ ചുറ്റും കൂടി എകാഗ്രചിത്തതയോടെ കര്‍മം ചെയ്യുന്ന ഇവര്‍ അഞ്ചു പേരെയും കണ്ട കൈലാസ് നാഥ്‌ രാമ രാമ രാമാന്നു വിളിച്ചു കൊണ്ട് തിരിഞ്ഞോടി.

പണ്ട് ദിനേശ് ബീഡിയും ചെവിയില്‍ തിരുകി ക്ലാസ്സില്‍ വന്നിരുന്ന സുനിത് ഇന്ന് റോത്മാന്‍സ് സിഗരറ്റും പോക്കറ്റിലിട്ടുകൊണ്ടാണ് വന്നത്. നീട്ടി വളര്‍ത്തിയ താടിയുമായാണ് നൌഫല്‍ എത്തിയത്. ജയരാജ്‌ വരാത്തത് നന്നായി. ഇനിയും മീശ വളര്‍ന്നില്ലല്ലോ എന്ന വിഷമത്തില്‍ നേര്‍ച്ചയും വഴിപാടും ആയി നടക്കുന്ന അവന്‍ ഈ താടിയും കൂടി കണ്ടെങ്കില്‍ ആത്മഹത്യ ചെയ് തേനെ.

തിരുവനന്തപുരത്തെ ഒരു പ്രശശ്തമായ ഹോസ്പിറ്റലില്‍ ഡോക്ടറായി സേവനം അനുഷ്ടിക്കുന്ന ശ്രി അനിഷിന്റെ സാന്നിധ്യം ശ്രദ്ധേയമായ ഒന്നായിരുന്നു. ഹോസ്പിറ്റലില്‍ മരുന്നെടുത്ത് കൊടുക്കുന്ന പണി ചെയ്തിരുന്ന ഇവന്‍ തന്റെ വീടിന്റെ മതിലില്‍ വച്ചിരുന്ന 'ഡോക്ടര്‍ . അനീഷ്‌ ' എന്ന ബോര്‍ഡ്‌ നാട്ടുകാര്‍ കത്തിച്ചു കളഞ്ഞത് ഈ അടുത്ത കാലത്തായിരുന്നു.

പിന്നെ എടുത്തു പറയേണ്ടത് രണ്ടു മഞ്ഞ പത്രത്തിന്റെ പത്രാധിപര്‍മാരും അവര്‍ക്ക് കൃത്യമായി മാന്യന്മാരെ അപമാനിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന ഒരു റിപ്പോര്‍ട്ടറുടെ സാന്നിധ്യവുമാണ്.

ഈ പരിപാടിയെ തങ്ങളുടെ സജീവ സാന്നിധ്യം കൊണ്ട് വിജയിപ്പിച്ച കൈലാസ് , അരുണ്‍ (ഗോള്‍ ), അരുണ്‍(ഡാനി), സുനിത്, സിന്ധു, നസീമ, പ്രശാന്ത്, സുമേഷ്, ശ്യാം കൃഷ്ണ, വിപിന്‍‌ദാസ്, ജിജോ, സജിനി, ശ്രീജിത്ത്‌, ശ്രീജ, നൌഫല്‍, (ആന്‍റ് മി) എവര്‍ക്കുമുള്ള നന്ദി അറിയിക്കുന്നു.

ഏതായാലും ഇനിയും കണ്ടുമുട്ടണം,
കൂടുതല്‍ വിശേഷങ്ങളുമായി,
കൂടുതല്‍ കഥകളുമായി .......